അയാൾ എഴുതിച്ചുരുട്ടി വലിച്ചെറിഞ്ഞ കടലാസുകളിൽ ചിലതിൽ നിന്നും
രക്തം കട്ടകട്ടയായി ഒലിച്ചിറങ്ങി.രക്തത്തിൽ കുതിർന്ന കടലാസുകളെ തീണ്ടാതെ , ആട്ടിപ്പായിക്കുന്ന കണ്ണുകളിൽ കാമവും പുകഞ്ഞു.ലിംഗമറിയാത്ത കഥാപാത്രങ്ങൾ
കടലാസിന്റെ ചുളിവുകൾ തകർക്കാൻ പോന്ന ശബ്ദത്തിൽ മുറവിളികൂട്ടി.
കടലാസുകളിലെ മുരളലുകൾ അസഹ്യമായപ്പോൾ അയാൾ
വരാന്തയിലേക്കോടി.വാരാന്തയിൽ നിന്നും മുറ്റത്തേക്ക് നോക്കിയപ്പോൾ കണ്ട
തന്റെ കാൽപ്പാടുകൾ നോക്കി ആ ജീവൻ വിമ്മിട്ടപ്പെട്ടു.. സമാന്തരമായി നടക്കുന്ന ആ
കാലടികൾക്കിടയിൽ അയാൾ ഒറ്റപ്പെട്ടു... മൂന്നാമതായൊരു കാലടി അയാൾ
ഒരിക്കലും കണ്ടില്ല. ഉന്മാദത്തിന്റെ പരിരംഭണവും പരിണാമവും അയാൾ
തന്റെയുള്ളിൽ അനുഭവിച്ചറിഞ്ഞു.
അയാൾ അലറിവിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദമൊന്നും പുറത്തേക്ക്
വന്നതേയില്ല.തനിക്ക് ശബ്ദമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.വീണ്ടും മുറിയിലേക്ക്
മടങ്ങിയെത്തി അയാളെഴുതാനിരുന്നു.കടലാസിൽ നിന്നും ഒരു പൂവൻ കോഴി
കൂവിത്തുടങ്ങി. പിറന്നുവീണ കുഞ്ഞിന്റെ ശബ്ദവും പൂച്ചകുഞ്ഞിന്റെ കരച്ചിലും അയാളുടെ
ചെവിയിൽ അലയടിച്ച് നിന്നു.ശബ്ദങ്ങൾ... ശബ്ദങ്ങൾ... അയാളെ
തുരത്തിക്കൊണ്ടേയിരുന്നു.
പെട്ടെന്നുണ്ടായ ഞെട്ടലിൽ, അയാൾ
ചുരുട്ടിയെറിഞ്ഞ കടലാസുകൾ വാരിയെടുത്ത് ഓരോന്നായി ചുളിവുകൾ നിവർത്തി
നോക്കിത്തുടങ്ങി. അവയിലൊന്നും ആരെയും കണ്ടില്ല. അരിശം പൂണ്ട് അയാൾ
വീണ്ടും ഓരോന്ന് കോറിയിടുവാൻ തുടങ്ങി. വലിച്ചെറിയുന്ന
കടലാസുകളുടെ എണ്ണം കൂടുംതോറും അവയിൽ നിന്നും പുറത്തേക്ക് വന്ന ശബ്ദവും
കൂടിക്കൂടി വന്നു.
അയാളെഴുത്ത് തുടർന്നു.അക്ഷരങ്ങൾ താളുകളിൽ നിന്നും
മറുപുറത്തേക്ക് മാർച്ച് ചെയ്ത് നീങ്ങി. എന്തിനെന്നറിയാതെ അയാൾ
എഴുതിക്കൊണ്ടേയിരുന്നു. ശബ്ദമില്ലാത്ത ആത്മഗതങ്ങൾ അയാളെ പല്ലിളിച്ചു
കാട്ടി.അയാളുടെ കടലാസുകെട്ടുകൾ പുസ്തകങ്ങളായില്ല. എങ്കിലും എഴുതുകയല്ലാതെ
മറ്റൊന്നും ചെയ്യാൻ അയാൾക്കാകുമായിരുന്നില്ല.ആ ഭൂഖണ്ഡത്തിൽ അയാളൊരു
ഒറ്റയാനായി .
അയാൾക്ക് ഒരിക്കലും വായനക്കാരുണ്ടായില്ല.
അതിനാൽത്തന്നെ അയാളൊരിക്കലും ഒരെഴുത്തുകാരനായില്ല.

No comments:
Post a Comment