Monday, June 29, 2015

കണ്ടത് കവിതയോ? കേട്ടത് ശില്പമോ?

കണ്ടത് കവിതയോ? കേട്ടത് ശില്പമോ?
അറിയില്ല. തിരിച്ചറിയാനാവാത്ത വിധം ലയിക്കപ്പെട്ട , പഞ്ചേന്ദ്രിയങ്ങളെ ത്രസിപ്പിക്കുന്നവയായിരുന്നു ദർബാർ ഹാളിലെ പോയട്രി ഇൻസ്റ്റലേഷനിൽ പങ്കെടുത്തപ്പോഴുള്ള അനുഭവം.പിൻകാലുകളിൽ ഉയർന്നു നിന്ന്, വീമ്പടിക്കുന്ന കുതിരയും ശബ്ദത്തിലമർന്നു കിടക്കുന്ന ചെവിയറ്റ മനുഷ്യരൂപവും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
രണ്ടു ശില്പ്പങ്ങളുമിരിക്കുന്ന മുറിയുടെ മദ്ധ്യത്തിൽ നിന്ന് എത്ര തവണ കവിതകളെ തൊട്ടറിഞ്ഞു എന്നറിയില്ല. അപ്പോഴെനിക്കൊരു ഒളിഞ്ഞുനോട്ടക്കാരിയുടെ മനസ്സായിരുന്നിരിക്കണം.കാഴ്ചയും ശബ്ദവും ഇണ ചേർന്ന് ഒന്നാവുന്നത് പല തവണയായി ഞാൻ ഒളിച്ചുകണ്ടു.
കവിതയുടെ അപാരതയും നിസ്സാരതയും നാല് ചുവരുകൾക്കുള്ളിൽ ഒളിഞ്ഞും തെളിഞ്ഞും നിന്നു.
ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറമാണ്‌ കലയെന്നു ഒരിക്കൽക്കൂടി അടിവരയിട്ടോർമ്മിപ്പിച്ചു 'പോയട്രി ഇൻസ്റ്റലേഷൻ'.
ഓരോ തവണയും അനുഭവബോധ്യമായത് ഓരോ ആശയങ്ങളായിരുന്നു.
എവിടെയും കവിതകൾ മണക്കുന്നുണ്ടായിരുന്നു.
ഒരു 'Collective Conscience' ആയി കവിതയെ ആസ്വദിക്കാമെന്ന് തിരിച്ചറിയിച്ചതിനു പ്രിയപ്പെട്ട സുഹൃത്തുക്കളോടുള്ള അകമഴിഞ്ഞ സ്നേഹവും സന്തോഷവും അറിയിക്കാതെ വയ്യ.
ശബ്ദം നിശബ്ദതയുമാണെന്ന തിരിച്ചറിവ്; കവിത ശിൽപ്പവുമാണെന്ന ബോധ്യത്തിലേക്ക് നയിച്ച സൗഹൃദങ്ങൾക്ക് ഒത്തിരി സ്നേഹം പകരം തരുന്നു.
വിനോദിനും രംഗനാഥിനും അജീഷിനും കലേഷിനും ; കലയുടെ വിപ്ലവകാരികൾക്ക് അഭിവാദ്യങ്ങൾ !!
വാൽകഷ്ണം : നേർത്ത ഇടിമുഴക്കത്തോടെ 'മഴ ഇൻസ്റ്റലേഷൻ' ചെയ്ത കാർമേഘത്തിനും പിന്നെ കണ്ടു-കേട്ട് മുട്ടിയ എല്ലാ മനസ്സുകൾക്കും heart emoticon

Thursday, June 25, 2015

ഒറ്റയാൻ

 അയാൾ  എഴുതിച്ചുരുട്ടി വലിച്ചെറിഞ്ഞ കടലാസുകളിൽ  ചിലതിൽ നിന്നും രക്തം കട്ടകട്ടയായി ഒലിച്ചിറങ്ങി.രക്തത്തിൽ കുതിർന്ന കടലാസുകളെ തീണ്ടാതെ ആട്ടിപ്പായിക്കുന്ന കണ്ണുകളിൽ കാമവും പുകഞ്ഞു.ലിംഗമറിയാത്ത കഥാപാത്രങ്ങൾ കടലാസിന്റെ ചുളിവുകൾ  തകർക്കാൻ  പോന്ന ശബ്ദത്തിൽ മുറവിളികൂട്ടി.

കടലാസുകളിലെ മുരളലുകൾ അസഹ്യമായപ്പോൾ അയാൾ  വരാന്തയിലേക്കോടി.വാരാന്തയിൽ നിന്നും മുറ്റത്തേക്ക് നോക്കിയപ്പോൾ  കണ്ട തന്റെ കാൽപ്പാടുകൾ നോക്കി ആ ജീവൻ വിമ്മിട്ടപ്പെട്ടു.. സമാന്തരമായി നടക്കുന്ന ആ കാലടികൾക്കിടയിൽ  അയാൾ  ഒറ്റപ്പെട്ടു... മൂന്നാമതായൊരു കാലടി അയാൾ  ഒരിക്കലും കണ്ടില്ല. ഉന്മാദത്തിന്റെ  പരിരംഭണവും  പരിണാമവും   അയാൾ  തന്റെയുള്ളിൽ അനുഭവിച്ചറിഞ്ഞു.

അയാൾ  അലറിവിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദമൊന്നും  പുറത്തേക്ക് വന്നതേയില്ല.തനിക്ക് ശബ്ദമില്ലെന്ന് അയാൾ  തിരിച്ചറിഞ്ഞു.വീണ്ടും മുറിയിലേക്ക് മടങ്ങിയെത്തി അയാളെഴുതാനിരുന്നു.കടലാസിൽ  നിന്നും ഒരു  പൂവൻ  കോഴി കൂവിത്തുടങ്ങി. പിറന്നുവീണ കുഞ്ഞിന്റെ ശബ്ദവും പൂച്ചകുഞ്ഞിന്റെ കരച്ചിലും അയാളുടെ ചെവിയിൽ  അലയടിച്ച് നിന്നു.ശബ്ദങ്ങൾ... ശബ്ദങ്ങൾ... അയാളെ തുരത്തിക്കൊണ്ടേയിരുന്നു.

പെട്ടെന്നുണ്ടായ ഞെട്ടലിൽ, അയാൾ  ചുരുട്ടിയെറിഞ്ഞ കടലാസുകൾ വാരിയെടുത്ത് ഓരോന്നായി ചുളിവുകൾ നിവർത്തി  നോക്കിത്തുടങ്ങി. അവയിലൊന്നും ആരെയും കണ്ടില്ല. അരിശം പൂണ്ട് അയാൾ  വീണ്ടും ഓരോന്ന് കോറിയിടുവാൻ തുടങ്ങി. വലിച്ചെറിയുന്ന കടലാസുകളുടെ എണ്ണം കൂടുംതോറും അവയിൽ  നിന്നും പുറത്തേക്ക് വന്ന ശബ്ദവും കൂടിക്കൂടി വന്നു.

അയാളെഴുത്ത് തുടർന്നു.അക്ഷരങ്ങൾ താളുകളിൽ നിന്നും മറുപുറത്തേക്ക് മാർച്ച് ചെയ്ത് നീങ്ങി. എന്തിനെന്നറിയാതെ അയാൾ  എഴുതിക്കൊണ്ടേയിരുന്നു. ശബ്ദമില്ലാത്ത ആത്മഗതങ്ങൾ  അയാളെ പല്ലിളിച്ചു കാട്ടി.അയാളുടെ കടലാസുകെട്ടുകൾ പുസ്തകങ്ങളായില്ല. എങ്കിലും എഴുതുകയല്ലാതെ  മറ്റൊന്നും ചെയ്യാൻ അയാൾക്കാകുമായിരുന്നില്ല.ആ ഭൂഖണ്ഡത്തിൽ അയാളൊരു ഒറ്റയാനായി .



അയാൾക്ക്  ഒരിക്കലും വായനക്കാരുണ്ടായില്ല.
അതിനാൽത്തന്നെ അയാളൊരിക്കലും ഒരെഴുത്തുകാരനായില്ല. 




Sunday, June 14, 2015

പരിസ്ഥിതി ദിനത്തിൽ സജിണ്‍ നട്ടത് ശബ്ദത്തിന്റെയും കാഴ്ചയുടെയും 'വിസ്മയ മരം'

പരിസ്ഥിതി ദിനത്തിൽ മാത്രം നമുടെ നേതാക്കൾ നടുന്ന മരത്തൈകൾ ഉണ്ട്.വന്മരങ്ങൾ ആകുവാനാവാതെ , അടുത്ത പരിസ്ഥിതി ദിനം എത്തും  മുന്പ് തന്നെ പിഴുതെറിയപ്പെടുന്ന ജീവനുകൾ.

എന്നാൽ  ഇത്തവണത്തെ പരിസ്ഥിതി ദിനത്തിൽ ,മലയാള കലാസ്വാദകരുടെ മനസ്സിൽ കാഴ്ചയുടെയും ശബ്ദത്തിന്റെയും ' വിസ്മയ മരം'  നട്ടിരിക്കുകയാണ് സജിൻ  ബാബു എന്ന ഈ ചെറുപ്പക്കാരൻ.




അസ്തമയം വരെ സംവദിക്കുന്ന വിഷയത്തിന്റെ കാലിക പ്രസക്തി, ആഖ്യാനത്തിന്റെ പുതുമ, ദൃശ്യമികവിന്റെ പൂർണ്ണത . അസ്തമയം വരെ വ്യത്യസ്തമാകുന്നത് ചിന്ത്രത്ത്തിന്റെ ഇങ്ങനെ ഓരോ അണുവും  കീറി മുറിച്ച് പരിശോധിക്കുമ്പോഴാണ്. സിനിമയ്ക്ക് പതിവ് ഫോർമുലകൾ  ഒന്നും തന്നെ ഇല്ലെന്നും ,ചിത്രത്തിന്റെ രസക്കൂട്ട് അത് ഗ്രഹിക്കുന്ന കാഴ്ചക്കാരന്റെ അവബോധത്തിലാണെന്നും  ചിത്രം ഓർമ്മിപ്പിക്കുന്നു.


കാർത്തിക് മുത്തു കുമാറിന്റെ  ഛായാഗ്രഹണവും കാർത്തിക്‌ ജോഗേഷിന്റെ എഡിറ്റിംഗും എൻ.ഹരികുമാറിന്റെ   ശബ്ദമിശ്രണവും എടുത്തുപറയേണ്ട  പ്രത്യേകതകളാണ്. സമാന്തര സിനിമയ്ക്ക് സാമ്പത്തിക അടിത്തറ നൽകിയ, സഹനിർമ്മാതാക്കളായ എം.പി. ഷീജയും എൽ. ഗീതയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ചിത്രത്തിന്റെ രാഷ്ട്രീയം ഒരേ സമയം ലളിതവും അത്ര കണ്ടു തന്നെ സങ്കീർണവും ആണെന്നു തോന്നിയാലും അത്ഭുപ്പെടാനില്ല.തീയറ്റർ സ്ക്രീനിന്റെ നേർത്ത അതിരിനപ്പുറത്ത് പേരുകൾ  ഇല്ലാത്ത കഥാപാത്രങ്ങൾ നമ്മൾ ഓരോരുതരുമായി മാറുന്നു.ആഴമുള്ള ചിന്തകൾ  സമ്മാനിക്കുന്ന ഷോട്ടുകൾ. 
മതം-മനുഷ്യൻ,-പ്രകൃതി,-ലൈംഗീകത ഇവയൊക്കെ കൂടിച്ചേരുന്ന, സങ്കീർണതകൾ നിറഞ്ഞ മനുഷ്യജീവിതം.


കണ്ടിറങ്ങിയിട്ടും ചിന്തയിൽ  വീണ്ടും തളിരിടുന്നു;'അസ്തമയം വരെ' !!