Wednesday, October 29, 2014

സ്വപ്നാടനം







കണ്ണന്റെ വർത്തമാനം കേട്ടാണ് ഇന്ന് ഞാൻ ഉറക്കമുണർന്നത്.സ്വതവേ പതിഞ്ഞ ശൈലിയിലുള്ള സംഭാഷണം അവ്യക്തമായി കേൾക്കാം .ശ്രദ്ധയോടെ കേൾക്കാൻ  ശ്രമിക്കുംതോറും  കണ്ണ് ഉറക്കച്ചടവി നിന്നും ഉണർച്ചയിലേക്ക് അരിച്ചെത്തി.



***************************************************************************
 

ഉറക്കത്തിനിടയിൽ ഉണർന്നു സമയം നോക്കിനോക്കി , വീണ്ടും വീണ്ടും ഉറങ്ങുക എന്നത് പണ്ടേ ഉള്ള ശീലമാണ്.ത്യജിക്കാൻ ഉറക്കം മാത്രം കൈമുതലായി ഉള്ളത് കൊണ്ടാവാം , മിനുട്ടുകളെണ്ണിയാണ് ഞാൻ ഉറങ്ങിയിരുന്നത്.

ഇടയ്ക്ക്  ഒന്നുണർന്നപ്പോൾ നേരം പുലരുന്നെ ഉള്ളു . സമയം 5.50 .അല്പം കൂടി കിടക്കാം.ഒരു പത്ത് മിനിറ്റ് കൂടി .തലേന്ന് വായിച്ചുറങ്ങിയ പുസ്തകം മെത്തയിൽ നിന്നും പരതിയെടുത്ത് തൊട്ടടുത്തുള്ള ഷെൽഫിലേക്ക്  കിടന്ന കിടപ്പിൽ തന്നെ കൈയ്യെത്തി തിരുകി.

അല്പം കഴിഞ്ഞ് വീണ്ടുമുനര്ന്നു സമയം നോക്കി.

 സമയംപുലർച്ചെ  5.39 .കണ്ണ് തിരുമി നല്ല പോലെ ഒന്നൂടെ തെളിച്ചും നോക്കി .അതെ 5.39 തന്നെ.അപ്പോൾ..?
അപ്പോൾ കുറച്ച മുന്പ് 5.50 ആയിരുന്നില്ലേ?
ഇതെന്താ സമയം പിന്നോട്ടോടുന്നോ..?അതോ നേരത്തെ കണ്ടത് സ്വപ്നമായിരുന്നോ..?
തെല്ലു സംശയത്തോടെ മെത്തയിൽ പുസ്തകം തിരഞ്ഞു.വായിച്ച പുസ്ത്തകത്തിനൊപ്പം ഉറക്കം തനിക്ക് പതിവാണ്.
അത് കിടക്കയിലില്ല .അല്പം മുൻപ്  താൻ അതെടുത്ത് ഷെൽഫിലേക്ക് തിരുകിയതാണല്ലോ..?

"അപ്പൊ... പിന്നെ...? സമയം പിന്നോട്ട് പോവുകയാണോ...???"



***************************************************************************
 


 






"പെണ്ണെ.... സമയം പിന്നോട്ട് പോയാലുള്ള ഒരു സമയത്തെപ്പറ്റി നീ ചിന്തിച്ചിട്ടുണ്ടോ..?അതായത്, തൊട്ടടുത്ത നിമിഷം മുതൽ ജീവിതം പിന്നോട്ടോടിയാൽ..?.. 

" നീ ചിന്തിച്ചിട്ടുണ്ടോ അങ്ങനെ എപ്പോഴെങ്കിലും...?അങ്ങനെ ഒരു കഥ എഴുതിക്കൂടെ പെണ്ണെ നിനക്ക്..?"

" ഈ കൊച്ചു വെളുപ്പാൻക്കാലത്ത് എന്നെ ഉറങ്ങാനും സമ്മതിക്കാണ്ട്, ഇരുന്നു കഥ മെനയുകയാനൊ മാഷെ താൻ..?"

പുതപ്പൊന്നുകൂടി  വലിച്ചുമൂടി  അവന്റെ ദേഹത്തോട് ചൂട് പറ്റി .

"താൻ ഇവിടെ ഇങ്ങനെയിരിക്ക് ..ഞാൻ ഒന്ന് കൂടി ധ്യാനിച്ചൊന്നുറങ്ങട്ടെ ..!! നീ കഥ പറഞ്ഞോ കണ്ണാ... ഞാൻ കേള്‍ക്കാം..."

പാതിമയക്കത്തിൽ കേൾക്കുന്ന കഥയ്ക്കൊരു സുഖമുണ്ട്.വാത്സല്യവും പ്രണയവും ഒരേ പോലെ അനുഭവിപ്പിക്കുന്ന പ്രണയാതുരനായ കാറ്റടിക്കും പോലൊരു സുഖം.
"മാഷ്‌ പറഞ്ഞോ... ഞാൻ കേൾക്കുന്നുണ്ടെന്നെ.. !"

വീണ്ടും അവനിലേക്ക് ചുരുണ്ടുകൂടിക്കിടന്നു.



***************************************************************************
 

മുന്നോട്ട് വെച്ച കാലുകൾ പിന്നോട്ടെടുക്കാത്ത ലോകമാണ്.ഇന്ന് പക്ഷെ എന്റെ ലോകം ഇപ്പോൾ പിന്നാക്കം പായും പോലെ.ജീവിതം തന്നെ പിന്നോട്ട് ഓടും പോലെ.

ജോലി സ്ഥലത്ത് നിന്നും കോളേജിലേക്കും അവിടെ നിന്നും സ്കൂളിലേക്കും , സ്കൂളിൽ നിന്നും ആശാൻപള്ളിക്കൂടത്തിലെക്കും മൂക്കൊലിപ്പിച്ച് കൊണ്ട് ഞാൻ യാത്ര തുടർന്നു.

അച്ഛനും അമ്മയും പ്രായം കുറഞ്ഞു  യുവതീ യുവാക്കളായ പോലെ..!!
അമ്മ കൂടുതൽ സുന്ദരിയായിരിക്കുന്നു.അച്ഛനും മോശമല്ല... !!

സ്വപ്നാടകയെ പോലെ അലഞ്ഞ് തിരിഞ്ഞ കാലങ്ങളിൽ ഞാൻ തേടി നടന്ന പുരുഷരൂപത്തിനു  എന്റെ അച്ഛന്റെ ഭാവമായിരുന്നില്ലേ..?

അച്ഛന്റെ നോട്ടവും വർത്തമാനങ്ങളും ശാസനയും വാത്സല്യവുമെല്ലാം നിറഞ്ഞ പുരുഷാത്മാക്കളെ തേടി നടന്നൊടുക്കമല്ലെ കണ്ണനെ ഞാൻ കണ്ടുമുട്ടിയതും..!!?

അതെ ഓരോ സ്ത്രീയും ഒരു പുരുഷനിൽ തിരയുന്നത് അവളുടെ അച്ഛനെയാണ്...!!



***************************************************************************
 


" നീ ഇന്ന് ജോലിക്കൊന്നും പോകാൻ ഉദ്ദേശിച്ചിട്ടില്ലേ പെണ്ണെ..? മടി പിടിച്ചിങ്ങനെയെത്ര നേരം കിടക്കാമെന്നാ..?
കണ്ണൻ വയലിൻ കയ്യിലെടുത്ത് വായിക്കാൻ തുടങ്ങിയിരുന്നു.
" ഞാൻ ഉടനെ ഇറങ്ങും ട്ടോ പെണ്ണെ... കാര്യങ്ങൾ കുറെ ഉണ്ട് ചെയ്തു തീർക്കാൻ."
"ങും " ഉറക്കച്ചടവിൽ ഞാൻ മയത്തിൽ മൂളി...



***************************************************************************
 


കാലം പിന്നിലേക്ക് പോയിക്കൊണ്ടേയിരുന്നു.സാരിയും പാവാടയും ബ്ലൗസുമണിഞ്ഞു ഒരുങ്ങിയ ശരീരം വീണ്ടും കുട്ടിയുടുപ്പുകൾക്ക് വഴിമാറുന്നു.

 മാർദ്ദവമേറിയ പല്ലുകൾ പൊഴിഞ്ഞ് കൊച്ചരിപല്ലുകളായിത്തുടങ്ങുന്നു.

എല്ലാവരും എന്നെ വാത്സല്യത്തോടെ മാത്രം നോക്കുന്നു.ഞാൻ ചെറുതാകും തോറും ലോകം കൂടുതൽ വലുതായി വലുതായി വന്നു.

ലോകം അതിന്റെ  വലിയ വായാൽ എന്നെ അകത്താക്കുമോ എന്ന് ഞാൻ ഭയന്നു.

ക്രമേണ എന്റെ വാക്കുകൾ അവ്യക്തങ്ങളായി.സ്പഷ്ടമായി ഉച്ചരിച്ചിരുന്ന വാക്കുകളെല്ലാം എനിക്ക് അന്യമായി. 

 'ധൃഷ്ട്യദ്യുമ്നൻ 'എന്ന താരതമ്യേന കടുകട്ടിയായ വാക്ക് ഉച്ചരിച്ചു , ഞാനെന്റെ അക്ഷരസ്പുടത നഷ്ടംവന്നിട്ടിലെന്നു ഉറപ്പുവരുത്താൻ ശ്രമിച്ചു. 

എന്നാൽ, 'ദിതിയതുമ്ന' എന്ന കേവല ശബ്ദമായി അതെന്റെ ചെവികളിൽ സ്വയം അലയടിച്ച് ഇല്ലാതെയായി.

പതിവായി കിടക്കയിൽ കിടന്നു മൂത്രമൊഴിക്കാൻ തുടങ്ങിയ എനിക്ക് ജാള്യത മറയ്ക്കാൻ തീരെ കഴിയാതെയായി. 

വാത്സല്യപൂർവ്വമുള്ള നോട്ടങ്ങൾ അഭിമുഖീകരിക്കുന്നതിനിടയിലും കണ്ണൻ വന്നു കണ്ടാൽ എന്ത് കരുതുമെന്ന ലജ്ജയിൽ ,നൂൽബന്ധമില്ലാതെ ഞാൻ തുണിത്തൊട്ടിലിൽ പലപ്പോഴും ചുരുണ്ടുകൂടി .

പാൽമണം  വീണ്ടും എന്റെ ചുണ്ടുകളിൽ വന്നു നിറഞ്ഞു.
വെറ്റില കൊണ്ട് മൂടി അച്ഛൻ ചെവിയിലോതിയ  പേര് പോലും എനിക്ക് അന്യമായി.

ഞാൻ ,ഞാനാകും മുൻപേ ഉള്ള ഞാൻ അങ്ങനെ ഞാനല്ലാതെയായി.



***************************************************************************
 

 
വയലിനും പെട്ടിയിലാക്കി നീ പോകാൻ തുടങ്ങുമ്പോഴേക്കും ഞാൻ അമ്മയുടെ പ്രസവവേദനയ്ക്ക് ഇപ്പുറമുള്ള  ലോകത്തെത്തിയിരുന്നു. ആ ജീവഗോളം  മാത്രമാണെന്റെ ലോകമെന്നു അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

നീ മടങ്ങി വന്നു വയലിൻ മീട്ടുന്നതും കാതോർത്ത് കാതോർത്ത് ഞാനങ്ങനെ  ഉണർന്നിരുന്നു..!